Wednesday, July 26, 2023

കൺഫെഷണൽ – 22

ഈ നോവൽ തുടക്കം  മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡബ്ലിനിലെ സോവിയറ്റ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയ ദിമിത്രി ലുബോവ് യഥാർത്ഥത്തിൽ ഒരു KGB ചാരൻ തന്നെയായിരുന്നു. പരിമിതമായ വാക്കുകളിലുള്ള ചെർണിയുടെ സന്ദേശം ലഭിച്ച ഉടൻ തന്നെ ഓഫീസിന് പുറത്തിറങ്ങി അയാൾ സിറ്റി സെന്ററിലുള്ള സിനിമാ തീയേറ്ററിലേക്ക് പോയി. താരതമ്യേന ഇരുട്ട് ഉണ്ടെന്നത് മാത്രമായിരുന്നില്ല, ഉച്ചയ്ക്കുള്ള പ്രദർശനത്തിന് അധികമാരും വരാറില്ലാത്തതിനാൽ അത്യാവശ്യം സ്വകാര്യതയും ലഭിക്കും എന്നതായിരുന്നു കാരണം. ഏറ്റവും പിറകിലെ നിരയിൽ പോയി ഇരുന്ന് അയാൾ ചെർണിയ്ക്കായി വെയ്റ്റ് ചെയ്തു. ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചെർണി എത്തി.

 

“അത്രയ്ക്ക് അർജന്റാണോ പോൾ?” ലുബോവ് ആരാഞ്ഞു. “നേരത്തെ പറഞ്ഞുറപ്പിച്ച ദിവസങ്ങളിലല്ലാതെ അങ്ങനെയൊന്നും നാം സന്ധിക്കുന്ന പതിവില്ലല്ലോ

 

“അതെ, വളരെ അർജന്റാണ്” ചെർണി പറഞ്ഞു. “കുഖോളിനെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു എത്രയും പെട്ടെന്ന് മസ്‌ലോവ്സ്കിയെ വിവരം അറിയിക്കേണ്ടതുണ്ട് ഒരു പക്ഷേ, നമ്മളെ അദ്ദേഹം തിരിച്ചു വിളിച്ചേക്കാം

 

“അങ്ങിനെയോ?” ലുബോവ് പരിഭ്രാന്തനായി. “ഓഫീസിൽ എത്തിയ ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിവരമറിയിക്കാം എന്തൊക്കെയാണുണ്ടായതെന്ന് വിശദമായി പറയൂ

 

                                              ***

 

ഡെവ്‌ലിൻ തന്റെ കോട്ടേജിലെ സ്റ്റഡീറൂമിൽ, വിദ്യാർത്ഥികളിലൊരാൾ സമർപ്പിച്ച ടി.എസ് എലിയറ്റിനെക്കുറിച്ചുള്ള പ്രബന്ധം പരിശോധിച്ചു കൊണ്ടിരിക്കവെയാണ് ഫോൺ റിങ്ങ് ചെയ്തത്. ഫെർഗൂസൺ ആയിരുന്നുവത്.

 

“എല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ് നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആരിൽ നിന്നോ വിവരങ്ങൾ ചോരുന്നുണ്ട് ഈ ലോകത്ത് ഏറ്റവുമധികം വിശ്വസിക്കാവുന്നവരാണ് IRA പ്രവർത്തകർ എന്നൊക്കെ പറയുന്നത് വെറുതെയാണ്” ഫെർഗൂസൺ പറഞ്ഞു.

 

“പരസ്പരം ചെളിവാരിയെറിഞ്ഞതു കൊണ്ട് നാം എവിടെയുമെത്തില്ല” ഡെവ്‌ലിൻ പറഞ്ഞു. “താങ്കൾക്കിപ്പോൾ എന്താണ് വേണ്ടത്?”

 

“താന്യാ വൊറോണിനോവ” ഫെർഗൂസൺ പറഞ്ഞു. “ഹാരി അവളെക്കുറിച്ച് പറഞ്ഞിരുന്നില്ലേ നിങ്ങളോട്?”

 

“ഡ്രമോറിലെ അന്നത്തെ ആ കൊച്ചു പെൺകുട്ടി മസ്‌ലോവ്സ്കി ദത്തെടുത്ത കുട്ടി അവൾക്കെന്ത് പറ്റി?”

 

“കുറച്ചു ദിവസത്തെ പിയാനോ കൺസെർട്ടുമായി അവൾ ഇപ്പോൾ പാരീസിലുണ്ട് ഒരു KGB ജനറലിന്റെ ദത്തുപുത്രി എന്ന നിലയിൽ അളവറ്റ സ്വാതന്ത്ര്യമാണ് അവൾക്കുള്ളത് അതുകൊണ്ടു തന്നെ അവളുടെ ജീവനും അങ്ങേയറ്റം റിസ്കിലാണെന്ന് പറയേണ്ടി വരും നിങ്ങൾ അവിടെ ചെന്ന് അവളെ കാണണം വൈകിട്ട് ഡബ്ലിനിൽ നിന്നും പാരീസിലേക്ക് ഒരു ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ട് എയർ ഫ്രാൻസിന്റെ വെറും രണ്ടര മണിക്കൂർ മാത്രം

 

“അവിടെ ചെന്നിട്ട് ഞാൻ എന്തു ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്? അയർലണ്ടിൽ രാഷ്ട്രീയ അഭയത്തിനായി നിർബന്ധിക്കാനോ?”

 

“അതിപ്പോൾ പറയാനാവില്ല കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ ചിലപ്പോൾ അവൾ ആഗ്രഹം പ്രകടിപ്പിച്ചേക്കാം എന്തായാലും അവളെ പോയി കാണൂ ലിയാം അതിൽ പ്രത്യേകിച്ചൊരു ദോഷവും വരാനില്ല

 

“ഓൾറൈറ്റ്” ഡെവ്‌ലിൻ പറഞ്ഞു. “ഇടയ്ക്കൊക്കെ അല്പം ഫ്രഞ്ച് വായു ശ്വസിക്കുന്നത് നല്ലതാണ്

 

“എന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുമെന്ന് എനിക്കറിയാമായിരുന്നു” ഫെർഗൂസൺ പറഞ്ഞു. “ഡബ്ലിൻ എയർപോർട്ടിലെ എയർ ഫ്രാൻസ് ഡെസ്കിൽ റിപ്പോർട്ട് ചെയ്യൂ നിങ്ങൾക്കുള്ള ടിക്കറ്റ് ഞാൻ റിസർവ്വ് ചെയ്തിട്ടുണ്ട് പാരീസിൽ ചാൾസ് ഡിഗോൾ എയർപോർട്ടിൽ ഞങ്ങളുടെ ഒരാൾ നിങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും ഹണ്ടർ എന്നാണ് പേര് ബാക്കി കാര്യങ്ങളെല്ലാം അയാൾ നോക്കിക്കോളും

 

“അക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല” ഡെവ്‌ലിൻ ഫോൺ കട്ട് ചെയ്തു.

 

തന്റെ ബാഗ് പായ്ക്ക് ചെയ്യുമ്പോൾ അളവറ്റ ആഹ്ലാദത്തിലായിരുന്നു ഡെവ്‌ലിൻ. ഹാങ്കറിൽ നിന്നും ട്രെഞ്ച്കോട്ട് എടുക്കവെയാണ് ഫോൺ വീണ്ടും റിങ്ങ് ചെയ്തത്. മാർട്ടിൻ മക്ഗിനസ് ആയിരുന്നുവത്. “നല്ല വാർത്തയല്ലല്ലോ ലിയാം വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?”

 

എല്ലാം കേട്ടു കഴിഞ്ഞതും മക്ഗിനസ് പൊട്ടിത്തെറിച്ചു. “എന്ന് വച്ചാൽ ആ ബാസ്റ്റർഡ് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന്?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത് പക്ഷേ, ലെവിൻ ഇങ്ങോട്ട് വരുന്ന കാര്യം അയാൾ എങ്ങനെ അറിഞ്ഞു? അയാളെ തിരിച്ചറിയാൻ കഴിയുന്ന ഏക വ്യക്തിയായിരുന്നു ലെവിൻ

 

“നിങ്ങളത് എന്നോട് ചോദിക്കാൻ കാരണം?”

 

“കാരണം, നിങ്ങളുടെ പക്ഷത്ത് നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് ഫെർഗൂസൺ സംശയിക്കുന്നു” ഡെവ്‌ലിൻ പറഞ്ഞു.

 

“അയാളോട് പോകാൻ പറ

 

“ആ പറഞ്ഞതിനോടെനിക്ക് യോജിപ്പില്ല മാർട്ടിൻ പിന്നെ, ഞാൻ അല്പം തിരക്കിലാണ് വൈകിട്ടത്തെ പാരീസ് ഫ്ലൈറ്റ് പിടിക്കണം

 

“പാരീസ്? അങ്ങോട്ടെന്തിനാണ് പോകുന്നത്?”

 

“താന്യാ വൊറോണിനോവ എന്നൊരു യുവതിയെ കാണാൻ ഒരു പക്ഷേ, അവൾക്ക് കുഖോളിനെ തിരിച്ചറിയാനായേക്കും അവിടെയെത്തിയിട്ട് വിവരമറിയിക്കാം ഞാൻ

 

അദ്ദേഹം റിസീവർ താഴെ വച്ചു. പുറപ്പെടാനായി ബാഗ് എടുത്തതും ഫ്രഞ്ച് വിൻഡോയിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന് ഹാരി ക്യുസെയ്ൻ പ്രവേശിച്ചു.

 

“സോറി, ഹാരീ ഞാൻ എയർപോർട്ടിലേക്ക് പോകുകയാണ് ഇനിയും വൈകിയാൽ ഫ്ലൈറ്റ് മിസ്സാകും” ഡെവ്‌ലിൻ പറഞ്ഞു.

 

“ങ്ഹെ! എങ്ങോട്ടാണ് പെട്ടെന്നുള്ള ഈ യാത്ര?” ക്യുസെയ്ൻ ആരാഞ്ഞു.

 

“പാരീസ്” പുഞ്ചിരിയോടെ ഡെവ്‌ലിൻ ഫ്രണ്ട് ഡോർ തുറന്നു. “ഷാമ്പെയ്ൻ, തരുണീമണികൾ,  വൈവിദ്ധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ വൈദികവൃത്തി തെരഞ്ഞെടുക്കുവാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ ഹാരീ ഇപ്പോൾ?”

 

വാതിൽ വലിച്ചടച്ച് ഡെവ്‌ലിൻ പുറത്തിറങ്ങി. കാറിന്റെ എഞ്ചിൻ സ്റ്റാർട്ടായി അകന്നു പോകുന്ന ശബ്ദം കേട്ടതും ഫ്രഞ്ച് വിൻഡോ വഴി പുറത്തിറങ്ങിയ ക്യുസെയ്ൻ ഹോസ്പിറ്റലിന്റെ പിൻഭാഗത്തുള്ള തന്റെ കോട്ടേജിലേക്ക് ഓടി. മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ അയാൾ വാട്ടർ ടാങ്കിന്റെ പിന്നിൽ കോൾ ടാപ്പിങ്ങ് ഉപകരണം സൂക്ഷിച്ചിരിക്കുന്ന രഹസ്യ മുറിയിലെത്തി. ആ ഉപകരണത്തിലെ ടേപ്പ് തിടുക്കത്തിൽ റീവൈൻഡ് ചെയ്ത് താൻ എത്തുന്ന സമയം വരെ ഡെവ്‌ലിൻ നടത്തിയ വിവിധ സംഭാഷണങ്ങൾ ശ്രദ്ധയോടെ കേട്ടു. ഒടുവിൽ, മക്ഗിനസുമായി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ആ സംഭാഷണവും.

 

പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. സ്വയം ശപിച്ചുകൊണ്ട് അയാൾ താഴേക്ക് ചെന്നു. പിന്നെ ഫോൺ എടുത്ത് പോൾ ചെർണിയുടെ നമ്പർ ഡയൽ ചെയ്തു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, July 19, 2023

കൺഫെഷണൽ – 21

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ട്രിനിറ്റി കോളേജ് ക്യാമ്പസിനകത്തു തന്നെ പോൾ ചെർണിയ്ക്ക് താമസ സൗകര്യമുണ്ടായിരുന്നു. ഡബ്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് അങ്ങനെയൊരു സൗകര്യം ലഭിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

 

ജനറൽ മസ്‌ലോവ്സ്കിയുടെ അടിയന്തര നിർദ്ദേശപ്രകാരമായിരുന്നു പോൾ ചെർണിയുടെ കൂറുമാറ്റം. ഒരു KGB ജനറലിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും ആവുമായിരുന്നില്ല. അയർലണ്ടിലേക്ക് കൂറുമാറുക എന്നതായിരുന്നു പ്ലാൻ. ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയിൽ ജോലി ലഭിക്കുവാൻ അയാളുടെ ലോകപ്രീതിയും യശസ്സും ധാരാളമായിരുന്നു. കുഖോളിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ഏറ്റവും അനുയോജ്യനായ ഒരാൾ എന്ന KGB യുടെ ലക്ഷ്യം അങ്ങനെ പ്രാവർത്തികമായി. ആദ്യഘട്ടത്തിൽ ഡബ്ലിനിൽ സോവിയറ്റ് എംബസി ഇല്ലാതിരുന്നത് ചില്ലറ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാക്കിയിരുന്നു. എന്ത് ആവശ്യങ്ങൾക്കും ലണ്ടനിലെ എംബസി മുഖേന മാത്രമേ ബന്ധപ്പെടുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പിന്നീട് ആ പ്രശ്നത്തിന് പരിഹാരമായി. ഡബ്ലിനിലെ സോവിയറ്റ് എംബസിയിലുള്ള KGB ചാരന്മാർ വഴി മോസ്കോയുമായി ഇപ്പോൾ നേരിട്ട് ബന്ധപ്പെടാനാവുന്നുണ്ട്.

 

ഇക്കഴിഞ്ഞ വർഷങ്ങളത്രയും സുഗമമായിത്തന്നെയാണ് കടന്നു പോയത്. താൻ സ്വപ്നം കണ്ടിരുന്ന സ്വർഗ്ഗം പോലെയായിരുന്നു ഡബ്ലിൻ എന്ന് പറയാം. ബൗദ്ധിക സ്വാതന്ത്ര്യം, ഉത്സാഹം പകരുന്ന സൗഹൃദങ്ങൾ, താൻ സ്നേഹിച്ചു തുടങ്ങിയ ഈ നഗരം ഉച്ചതിരിഞ്ഞ് ട്രിനിറ്റിയിൽ നിന്നും പുറത്തിറങ്ങി നദിയുടെ നേർക്ക് നടക്കവെ ഇക്കാര്യങ്ങളൊക്കെയായിരുന്നു പോൾ ചെർണിയുടെ മനസ്സിൽ.

 

അല്പം പിന്നിലായി മിഷേൽ മർഫി ജാഗ്രതയോടെ തന്നെ പിന്തുടരുന്നത് പോൾ ചെർണി അറിയുന്നുണ്ടായിരുന്നില്ല. ലിഫീ നദിയ്ക്കരികിലെ പാതയിലൂടെ നടന്ന് അയാൾ ഉഷേഴ്സ് ബോട്ട് ജെട്ടിയ്ക്ക് സമീപമെത്തി. ഇഷ്ടിക നിറമുള്ള ചുമരുമായി അത്രയൊന്നും അഴകില്ലാത്ത ഒരു വിക്ടോറിയൻ ദേവാലയമുണ്ടായിരുന്നു അവിടെ. പടവുകൾ കയറി ചെർണി ആ ദേവാലയത്തിനുള്ളിലേക്ക് കടന്നു. പിന്നാലെ എത്തിയ മർഫി, ആ ദേവാലയത്തിന്റെ ബോർഡിലെ അടർന്നു തുടങ്ങിയ സുവർണ്ണലിപികൾ വായിക്കുവാൻ വേണ്ടി ഒരു നിമിഷം നിന്നു. ‘അവർ ലേഡി, ക്വീൻ ഓഫ് ദി യൂണിവേഴ്സ്’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അതിന് തൊട്ടുതാഴെ കുർബാനയുടെ സമയക്രമങ്ങളും. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചുമണിക്കും ആയിരുന്നു കുമ്പസാരത്തിന്റെ സമയം. വാതിൽ തള്ളിത്തുറന്ന് മർഫി ഉള്ളിലേക്ക് പ്രവേശിച്ചു.

 

കഴിഞ്ഞ നൂറ്റാണ്ടിൽ വളരെ സജീവവും സമ്പന്നവുമായിരുന്ന ഒരിടമായി തോന്നിച്ചു അവിടം. എന്നാൽ ഇപ്പോഴത്തെ അവസ്ഥ തീർത്തും പരിതാപകരം. കറപിടിച്ച ചില്ലുജാലകങ്ങൾ. മെഴുകുതിരിയുടെയും കുന്തിരിക്കത്തിന്റെയും രൂക്ഷഗന്ധം. തങ്ങളുടെ ഊഴവും കാത്ത് കുമ്പസാരക്കൂടുകൾക്ക് സമീപത്തെ ബെഞ്ചിൽ അഞ്ചോ ആറോ പേർ ഇരിക്കുന്നുണ്ട്. ബെഞ്ചിന്റെ അറ്റത്തായി പോൾ ചെർണിയും അവരോടൊപ്പം ചേർന്നു.

 

“ജീസസ്സ്!” അത്ഭുതത്തോടെ മർഫി മന്ത്രിച്ചു. “വിചാരിച്ചത് പോലെയല്ലല്ലോ ഈ മനുഷ്യൻ” ഒരു തൂണിന്റെ മറവിലേക്ക് മാറി നിന്ന് മർഫി അയാളുടെ നീക്കങ്ങൾക്കായി കാത്തു നിന്നു.

 

ചെർണിയുടെ ഊഴം എത്തുവാൻ ഏതാണ്ട് പതിനഞ്ചോ ഇരുപതോ മിനിറ്റോ വേണ്ടി വന്നു. കുമ്പസാരക്കൂടിനുള്ളിൽ കയറി വാതിലടച്ച് കസേരയിൽ ഇരുന്ന അയാൾ ഗ്രില്ലിനടുത്തേക്ക് മുഖം ചേർത്തു.

 

“ഞാൻ ചെയ്ത പാപങ്ങൾക്ക് എന്നോട് പൊറുത്താലും ഫാദർ” റഷ്യൻ ഭാഷയിൽ ചെർണി പറഞ്ഞു.

 

“അത് കൊള്ളാമല്ലോ, പോൾ” ഗ്രില്ലിന്റെ അപ്പുറത്ത് നിന്നും വന്ന മറുപടിയും റഷ്യൻ ഭാഷയിൽത്തന്നെ ആയിരുന്നു. “ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കുക അതിന് ശേഷവും നിങ്ങൾക്ക് പുഞ്ചിരിക്കാൻ പറ്റുന്നുണ്ടോ എന്ന് നോക്കാം നമുക്ക്

 

കുഖോളിൻ പറഞ്ഞത് മുഴുവനും ശ്രദ്ധിച്ച് കേട്ടതിന് ശേഷം ചെർണി ചോദിച്ചു. “നമ്മളിനി എന്തു ചെയ്യാനാണ് പോകുന്നത്?”

 

“പരിഭ്രമിക്കാനൊന്നുമില്ല ഞാൻ ആരാണെന്ന് അവർക്കറിയില്ല പിന്നെ, ലെവിനെ വകവരുത്തിയത് ഞാനാണെന്ന കാര്യം അവർ കണ്ടുപിടിക്കുമെന്നും തോന്നുന്നില്ല

 

“പക്ഷേ, എന്റെ കാര്യമോ?” ചെർണി ഉത്കണ്ഠപ്പെട്ടു. “ഡ്രമോറിലെ ആ പഴയ കാലത്തെക്കുറിച്ച് ലെവിൻ അവരോട് പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് അതിൽ എന്റെ റോളിനെക്കുറിച്ചും അയാൾ പറഞ്ഞിട്ടുണ്ടാകണം

 

“തീർച്ചയായും നിങ്ങളിപ്പോൾ നിരീക്ഷണത്തിന് കീഴിലാണ് പക്ഷേ, ബ്രിട്ടീഷ് ഇന്റലിജൻസിന്റെയല്ല, IRA യുടെ അതുകൊണ്ട് അത്രയൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല മോസ്കോയുമായി ബന്ധപ്പെടൂ ഈ സംഭവവികാസങ്ങളെല്ലാം മസ്‌ലോവ്സ്കി അറിയേണ്ടതുണ്ട് ഒരു പക്ഷേ, നമ്മളോട് തിരികെ ചെല്ലാൻ ആവശ്യപ്പെട്ടേക്കാം ഇന്ന് രാത്രി നിങ്ങൾക്ക് ഞാൻ ഫോൺ ചെയ്യാം പിന്നെ, നിങ്ങളെ പിന്തുടരുന്നവരെക്കുറിച്ച് വേവലാതിപ്പെടേണ്ട അക്കാര്യം ഞാൻ നോക്കിക്കോളാം

 

ചെർണി പുറത്തിറങ്ങി. വാതിലിന്റെ വിടവിലൂടെ കുഖോളിൻ ആ പരിസരം വീക്ഷിച്ചു. ഒരു തൂണിന്റെ മറവിൽ നിന്നും പുറത്തു വന്ന മിഷേൽ മർഫി, ചെർണിയെ അനുഗമിക്കുന്നു. പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും പുറത്തിറങ്ങിയ വൃദ്ധയായ ഒരു തൂപ്പുകാരി വാതിൽ അടച്ചിട്ട് കുമ്പസാരക്കൂടുകൾക്ക് അരികിലേക്ക് നടന്നടുത്തു. കറുത്ത ളോഹയും വയലറ്റ് നിറമുള്ള മേലങ്കിയും ധരിച്ച കുഖോളിൻ കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തിറങ്ങി.

 

“കഴിഞ്ഞുവോ ഫാദർ?” ആ തൂപ്പുകാരി ചോദിച്ചു.

 

“കഴിഞ്ഞു, എല്ലീ” ആകർഷകമായ പുഞ്ചിരിയോടെ അവരുടെ നേർക്ക് തിരിഞ്ഞ് തന്റെ മേലങ്കി മടക്കിക്കൊണ്ട് ഫാദർ ഹാരി ക്യുസെയ്ൻ പറഞ്ഞു.

 

                                                ***

 

ഇനി കോളേജിലേക്ക് മടങ്ങുക എന്നതല്ലാതെ മറ്റൊരു പരിപാടിയും ചെർണിയ്ക്ക് ഉണ്ടാകില്ല എന്ന ധാരണയിൽ അല്പം അകലം പാലിച്ച് മർഫി അയാളെ പിന്തുടർന്നു. ചെർണി അടുത്തു കണ്ട ടെലിഫോൺ ബൂത്തിലേക്ക് കയറി. അധികനേരമൊന്നും അയാൾ അതിനകത്ത് ചെലവഴിച്ചില്ല. മഴയിൽ നിന്ന് രക്ഷ തേടിയെന്നോണം ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നിരുന്ന മർഫി വീണ്ടും അയാളെ അനുഗമിച്ചു.

 

പെട്ടെന്നാണ് ഒരു കാർ വന്ന് അയാളുടെ മുന്നിൽ നടപ്പാതയിലേക്ക് കയറ്റി ഒതുക്കി നിർത്തിയത്. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ ഒരു വൈദികൻ കാറിന്റെ മുൻഭാഗത്ത് ചെന്ന് കുനിഞ്ഞ് ടയർ പരിശോധിച്ചു. പിന്നെ നിവർന്ന് ചുറ്റുപാടും നോക്കിയപ്പോഴാണ് മർഫിയെ കണ്ടത്. “ഒരു മിനിറ്റ് സമയമുണ്ടാകുമോ?” ആ വൈദികൻ ചോദിച്ചു.

 

നടപ്പിന്റെ വേഗത കുറച്ച മർഫി തെല്ല് നീരസത്തോടെ പറഞ്ഞു. “സോറി ഫാദർ അത്യാവശ്യമായി ഒരിടത്തേക്ക് പോകുകയാണ്

 

മർഫിയുടെ കൈമുട്ടിന് മുകളിൽ ആ വൈദികൻ പിടി മുറുക്കി. തന്റെ വാരിയെല്ലുകൾക്കിടയിൽ ഒരു വാൾട്ടർ പിസ്റ്റളിന്റെ കുഴൽ അമരുന്നത് അയാൾ അറിഞ്ഞു. “എന്റെയൊപ്പം മുന്നോട്ട് നടന്നോളൂ വെറുതെ ബലപ്രയോഗത്തിന് മുതിർന്ന് ആ നിൽക്കുന്ന കൊച്ചു കുട്ടിയെ ഭയപ്പെടുത്തണ്ട” വൈദികൻ പറഞ്ഞു.

 

കൽപ്പടവുകളുടെ മുകളിലേക്ക് ആ വൈദികൻ മർഫിയെ ഉന്തിക്കയറ്റി. അവിടെ നിന്നും താഴോട്ടിറങ്ങിയാൽ ബോട്ട് ജെട്ടിയായി. പഴകി ദ്രവിച്ചു തുടങ്ങിയ പലകകൾക്ക് മുകളിലൂടെ നടക്കവെ അവരുടെ കാലടിയൊച്ച അവിടെങ്ങും പ്രതിധ്വനിച്ചു. തകർന്നു തുടങ്ങിയ മേൽക്കൂരയുള്ള ബോട്ട് ഹൗസിന്റെ തറയിൽ പലകകൾ ദ്രവിച്ച് വലിയ വിടവുകളുണ്ടായിരുന്നു. ഭയമേതുമില്ലാതെ, ഒരു പ്രത്യാക്രമണത്തിനുള്ള ഊഴവും കാത്ത് ശ്രദ്ധയോടെ മർഫി നീങ്ങി.

 

“ഇവിടെ നിൽക്കാം” ഫാദർ ക്യുസെയ്ൻ പറഞ്ഞു.

 

മർഫി നടത്തം നിർത്തി. ക്യുസെയ്ൻ അയാളുടെ തൊട്ടു പിന്നിൽത്തന്നെയുണ്ട്. മർഫിയുടെ കൈ റെയിൻകോട്ടിന്റെ പോക്കറ്റിൽ വിശ്രമിക്കുന്ന ഓട്ടോമാറ്റിക്ക് പിസ്റ്റളിൽത്തന്നെയാണ്. “നിങ്ങൾ ശരിക്കും ഒരു വൈദികനാണോ?” അയാൾ ചോദിച്ചു.

 

“ഓ, യെസ്” ക്യുസെയ്ൻ പറഞ്ഞു. “അത്ര നല്ലവനൊന്നുമല്ല പക്ഷേ, ഞാനൊരു യാഥാർത്ഥ്യമാണ്

 

മർഫി സാവധാനം തിരിഞ്ഞു. റെയിൻകോട്ടിനുള്ളിൽ നിന്നും അയാളുടെ കൈ മുകളിലേക്ക് ഉയർന്നുവെങ്കിലും വൈകിപ്പോയിരുന്നു. ഫാദർ ക്യുസെയ്ന്റെ കൈയിലെ വാൾട്ടർ പതിഞ്ഞ സ്വരത്തിൽ രണ്ടു തവണ ചുമച്ചു. ചുമലിലേറ്റ ആദ്യ വെടിയുണ്ടയിൽ ഒന്ന് വട്ടം തിരിഞ്ഞ മർഫി രണ്ടാമത്തെ വെടിയുണ്ടയുടെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ് തലകീഴായി തറയിലെ വിടവിലൂടെ താഴെ വെള്ളത്തിലേക്ക് വീണു.  

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...