Wednesday, June 28, 2023

കൺഫെഷണൽ – 18

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



പലവിധ ചിന്തകളുമായി രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിച്ചിരുന്നില്ല ഹാരി ഫോക്സിന്. അതിനാൽത്തന്നെ അതിരാവിലെ ബില്ലി വൈറ്റിനൊപ്പം കാറിൽ എയർപോർട്ടിലേക്കുള്ള യാത്രയിൽ വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിനൊപ്പം സ്റ്റിയറിങ്ങ് വീലിൽ താളം പിടിച്ചു കൊണ്ടിരുന്ന ആ ഐറിഷുകാരനാകട്ടെ ആഹ്ലാദവാനുമായിരുന്നു.

 

“താങ്കൾ തിരിച്ചു വരുന്നുണ്ടോ ക്യാപ്റ്റൻ?”

 

“എനിക്കറിയില്ല ഒരു പക്ഷേ, വന്നേക്കാം

 

“വെൽ, ഈ രാജ്യത്തോട് അത്ര വലിയ സ്നേഹമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല്ല താങ്കൾക്ക്” ഫോക്സിന്റെ ഗ്ലൗസ് ധരിച്ച കൈയിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. “പ്രത്യേകിച്ചും, ആ കൈ നഷ്ടപ്പെട്ടതിന് ശേഷം

 

“അതെയോ?” ഫോക്സ് ചോദിച്ചു.

 

ബില്ലി ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങൾ ബ്രിട്ടീഷുകാർക്ക് ഒരു കുഴപ്പമുണ്ട് അയർലണ്ട് ഒരു വിദേശരാജ്യമാണെന്ന വസ്തുത അംഗീകരിക്കാൻ നിങ്ങൾ ഒരുക്കമല്ല ഞങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നു എന്ന ഒറ്റ കാരണത്താൽ

 

“എന്നാൽ നിങ്ങൾക്കറിയാത്ത ഒരു കാര്യം ഞാൻ പറയാം എന്റെ മാതാവിന്റെ പേര് ഫിറ്റ്സ്ജെറാൾഡ് എന്നായിരുന്നു ഈ രാജ്യത്തിലെ മെയോ പ്രവിശ്യ ആയിരുന്നു സ്വദേശം” ഫോക്സ് പറഞ്ഞു. “ഗെയ്ലിക് ലീഗിന് വേണ്ടി വർക്ക് ചെയ്തിരുന്ന അവർ ഡി വലേറോയുടെ ഒരു സുഹൃത്ത് കൂടി ആയിരുന്നു ഐറിഷ് ഭാഷ ഭംഗിയായി സംസാരിക്കുമായിരുന്നു എന്റെ അമ്മ കുട്ടിക്കാലത്ത് ഐറിഷ് പഠിക്കാൻ എന്നെ നിർബ്ബന്ധിക്കുമായിരുന്നു അന്നാണ് മനസ്സിലായത് അത്ര എളുപ്പമല്ല അതെന്ന് നിങ്ങൾ ഐറിഷ് സംസാരിക്കുമോ, ബില്ലീ?”

 

“മൈ ഗോഡ്, ഇല്ല ക്യാപ്റ്റൻ” തെല്ല് ചമ്മലോടെ വൈറ്റ് പറഞ്ഞു.

 

“എങ്കിൽ പിന്നെ ഐറിഷ് മനസ്സിലാവാത്തവർ എന്ന് പറഞ്ഞ് നിങ്ങൾ ഇംഗ്ലീഷുകാരെ പരിഹസിക്കുന്നത് നിർത്തുവാൻ അഭ്യർത്ഥിക്കുന്നു 

 

പുറത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിരക്കിൽ അയാൾ നീരസം പ്രകടിപ്പിച്ചു. പെട്ടെന്ന് ഒരു പോലീസ് മോട്ടോർ സൈക്കിൾ അവരുടെ കാറിന്റെ ഇടതുവശത്ത് എത്തി സമാന്തരമായി നീങ്ങുന്നത് വൈറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ക്രാഷ് ഹെൽമറ്റും കറുത്ത കണ്ണടയും റെയിൻകോട്ടും ധരിച്ച നിഗൂഢത തോന്നിക്കുന്ന ഒരു മനുഷ്യൻ. കാറിൽ ഇരിക്കുന്ന ഫോക്സിനെ തല തിരിച്ച് ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് അയാൾ വേഗത കുറച്ച് പിൻവലിഞ്ഞു. ബില്ലി വൈറ്റ് മെയിൻ റോഡിൽ നിന്നും എയർപോർട്ട് റോഡിലേക്ക് തിരിഞ്ഞു.

 

പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ട് ഫോക്സിനെയും കൂട്ടി ബില്ലി വൈറ്റ് ഡിപ്പാർച്ചർ കവാടത്തിന് നേർക്ക് നടന്നു. ഉള്ളിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫ്ലൈറ്റിന്റെ ചെക്ക് ഇൻ കോൾ മൈക്കിലൂടെ മുഴങ്ങുന്നുണ്ടായിരുന്നു. ഹോട്ടലിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ അവരെ അനുഗമിച്ചിരുന്ന കുഖോളിൻ ആ സമയം പ്രവേശന കവാടത്തിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ചെക്ക് ഇൻ ചെയ്യാനായി പോകുന്ന ഫോക്സിനെ അവിടെ നിന്നുകൊണ്ട് അയാൾ വീക്ഷിച്ചു.

 

ഫോക്സും ബില്ലിയും ഡിപ്പാർച്ചർ ഗേറ്റിനടുത്തേക്ക് നടന്നു. “ബ്രിട്ടീഷ് എയർവേയ്സ് ഫ്ലൈറ്റ് ലാൻഡ് ചെയ്യുവാൻ ഇനിയും ഒരു മണിക്കൂർ ഉണ്ട്” ഫോക്സ് പറഞ്ഞു.

 

“നല്ലൊരു ബ്രേക്ക്ഫാസ്റ്റിനുള്ള സമയമുണ്ട്” ബില്ലി ചിരിച്ചു. “എന്തായാലും താങ്കളോടൊപ്പം കുറേ മണിക്കൂറുകൾ ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം, ക്യാപ്റ്റൻ

 

“നമുക്ക് വീണ്ടും കാണാം ബില്ലീ

 

ഫോക്സ് തന്റെ സ്വാധീനമുള്ള കൈ നീട്ടി. അത്ര താല്പര്യത്തോടെയല്ലെങ്കിലും ബില്ലി വൈറ്റ് ഹസ്തദാനം സ്വീകരിച്ചു. “ബെൽഫാസ്റ്റിലൊക്കെ പോകുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ ക്യാപ്റ്റൻ അപകടമോ ആക്രമണമോ ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ

 

ഡിപ്പാർച്ചർ ഗേറ്റ് കടന്ന് ഫോക്സ് ഉള്ളിലേക്ക് പോയി. ബില്ലി വൈറ്റ് തിരികെ ചെക്ക് ഇൻ ഏരിയയിൽ വന്ന് ഒന്നാം നിലയിലെ കഫേയിലേക്കുള്ള പടികൾ കയറി. അത് കണ്ട കുഖോളിൻ പ്രവേശന കവാടത്തിനരികിൽ നിന്നും പുറത്തു വന്ന് റോഡ് മുറിച്ചു കടന്ന് പാർക്കിങ്ങ് ഏരിയയിൽ പോയി കാത്തു നിന്നു.

 

ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയ കുഖോളിൻ അടുത്തുള്ള അറൈവൽ സ്ക്രീനിന് മുന്നിൽ നിലയുറപ്പിച്ചു. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം അപ്പോൾ ലാൻഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സെൻട്രൽ ഇൻഫർമേഷൻ ഡെസ്കിന് മുന്നിലെത്തി അവിടുത്തെ സ്റ്റാഫിനോട് സംസാരിക്കുന്ന ബില്ലി വൈറ്റിനെ അയാൾ കണ്ടു. അല്പസമയം കഴിഞ്ഞ് എയർപോർട്ട് ലോഞ്ചിലെ ലൗഡ് സ്പീക്കർ സിസ്റ്റത്തിലൂടെ ഒരു അനൗൺസ്മെന്റ് മുഴങ്ങി.

 

“മിസ്റ്റർ വിക്ടർ ലെവിൻ, എ പാസഞ്ചർ ഓൺ ദി ലണ്ടൻ ഷട്ട്‌ൽ, പ്ലീസ് റിപ്പോർട്ട് റ്റു ദി ഇൻഫർമേഷൻ ഡെസ്ക്

 

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ആ റഷ്യക്കാരന്റെ തടിച്ചു കുറുകിയ രൂപം ആൾക്കൂട്ടത്തിനിടയിൽ നിന്നും പുറത്തു വന്നു. ബ്രൗൺ നിറമുള്ള ഒരു വലിയ റെയിൻകോട്ടും കറുത്ത ഹാറ്റും ധരിച്ച അയാളുടെ കൈയിൽ ചെറിയ ഒരു സ്യൂട്ട്കെയ്സ് ഉണ്ടായിരുന്നു. ഇതു തന്നെയാണ് തന്റെ ഇര എന്ന് ഒറ്റ നോട്ടത്തിൽത്തന്നെ കുഖോളിന് മനസ്സിലായി. ഇൻഫർമേഷൻ ഡെസ്കിന് മുന്നിലെത്തി റിപ്പോർട്ട് ചെയ്ത ലെവിന് അവിടുത്തെ സ്റ്റാഫിൽ ഒരുവൻ  ബില്ലി വൈറ്റിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. പരസ്പരം ഹസ്തദാനം നൽകി, സംഭാഷണം ആരംഭിച്ച ഇരുവരെയും അല്പനേരം കൂടി വീക്ഷിച്ചതിന് ശേഷം കുഖോളിൻ തിരിഞ്ഞു നടന്നു.

 

                                           ***

 

“അപ്പോൾ ഇതാണല്ലേ അയർലണ്ട്?” എയർപോർട്ടിൽ നിന്നും പട്ടണത്തിലേക്കുള്ള യാത്രയിൽ ലെവിൻ ആരാഞ്ഞു.

 

“താങ്കളുടെ ആദ്യ സന്ദർശനമാണോ?” ബില്ലി വൈറ്റ് ചോദിച്ചു.

 

“ഓ, യെസ് ഞാൻ ഒരു റഷ്യക്കാരനാണ് അധികം വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല

 

“റഷ്യ?” ബില്ലി പറഞ്ഞു. “ജീസസ്സ് റഷ്യയിൽ നിന്നും ഏറെ വിഭിന്നമായി തോന്നും താങ്കൾക്ക് ഇവിടെ

 

“ഇതാണോ ഡബ്ലിൻ സിറ്റി?” പട്ടണത്തിലെ വാഹനത്തിരക്കിലേക്ക് പ്രവേശിക്കവെ ലെവിൻ ചോദിച്ചു.

 

“യെസ് പക്ഷേ, നമ്മൾ പോകുന്നത് കിൽറിയാ എന്ന ഗ്രാമത്തിലേക്കാണ് പട്ടണത്തിന്റെ മറുവശത്താണത്

 

“പ്രബലമായ ചരിത്രം ഉറങ്ങുന്ന നഗരം” ലെവിൻ അഭിപ്രായപ്പെട്ടു.

 

“ആ പറഞ്ഞത് അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം” വൈറ്റ് പറഞ്ഞു. “പോകുന്ന വഴി താങ്കൾക്ക് ഞാൻ പാർനെൽ സ്ക്വയർ കാണിച്ചു തരാം പ്രൊട്ടസ്റ്റന്റ് ആയിരുന്നുവെങ്കിലും ഏറ്റവും വലിയ ദേശസ്നേഹിയായിരുന്നു അദ്ദേഹം പിന്നെ ഒ’ കോനെൽ സ്ട്രീറ്റും ജനറൽ പോസ്റ്റ് ഓഫീസും അവിടെ വച്ചാണ് 1916 ൽ ഐറിഷ് യുവാക്കൾ ബ്രിട്ടീഷ് ആർമിക്കെതിരെ പോരാടിയത്

 

“ഗുഡ് അതെനിക്കിഷ്ടപ്പെട്ടു” പുറത്തെ കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ട് ലെവിൻ പിറകോട്ട് ചാരിയിരുന്നു.

 

                                                 ***

 

കിൽറിയാ ഗ്രാമത്തിൽ, ലിയാം ഡെവ്‌ലിൻ തന്റെ കോട്ടേജിന്റെ പിൻഭാഗത്തെ പുൽത്തകിടി താണ്ടി ഗേറ്റിനരികിൽ എത്തിയപ്പോഴാണ് മഴ ശക്തി പ്രാപിച്ചത്. ഗേറ്റ് കടന്ന് അദ്ദേഹം ആ ആതുരാലയത്തിന്റെ കവാടം ലക്ഷ്യമാക്കി ഓടി. സിസ്റ്റർ ആൻ മേരി ഹാളിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. വെള്ള കോട്ട് ധരിച്ച രണ്ട് ഇന്റേണുകളുമുണ്ട് അവർക്കൊപ്പം. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമുള്ള വിദ്യാർത്ഥികളാണവർ.

 

മെലിഞ്ഞ് ഉയരം കുറഞ്ഞ പ്രകൃതമായിരുന്നു എഴുപത് വയസ്സുള്ള സിസ്റ്റർ ആൻ മേരിയ്ക്ക്. തികച്ചും ആരോഗ്യവതിയായി കാണപ്പെട്ട അവർ വൈദികവേഷത്തിന് മുകളിൽ ഒരു വെള്ള മേലങ്കി കൂടി ധരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നും മെഡിസിനിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അവർ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ ഒരു ഫെലോ കൂടിയാണ്. എന്തുകൊണ്ടും എടുത്തു പറയത്തക്ക ഒരു വനിത. ആദ്യകാലത്ത് അവരും ഡെവ്‌ലിനും വിരുദ്ധ ചേരിയിൽ ആയിരുന്നുവെന്ന് വേണം പറയാൻ. കാരണം, ഒരു ഫ്രഞ്ച് വംശജയായിരുന്നു അവർ. പക്ഷേ, അതൊക്കെ വളരെ പണ്ട് എങ്കിലും അക്കാര്യം ഇടയ്ക്കിടെ അവരെ ഓർമ്മിപ്പിക്കുന്നതിൽ ഡെവ്‌ലിൻ രസം കണ്ടെത്തിയിരുന്നു.

 

“എന്തു സഹായമാണ് ഞങ്ങൾ ചെയ്യേണ്ടത് പ്രൊഫസർ?” അവർ ആരാഞ്ഞു.

 

“ചെകുത്താനെ മുന്നിൽ കണ്ടതു പോലെയാണല്ലോ സിസ്റ്റർ, നിങ്ങളുടെ ചോദ്യം” ഡെവ്‌ലിൻ പറഞ്ഞു.

 

“വളരെ കൃത്യമായ നിരീക്ഷണം

 

“ഡാനി മാലൺ - അദ്ദേഹത്തിന് എങ്ങനെയുണ്ട്?” മുകളിലേക്കുള്ള പടികൾ കയറവെ ഡെവ്‌ലിൻ ചോദിച്ചു.

 

“ഇനി അധികനാളുകളില്ല” ശാന്തസ്വരത്തിൽ അവർ പറഞ്ഞു. “എങ്കിലും, സമാധാനത്തോടെയായിരിക്കും അദ്ദേഹത്തിന്റെ മരണം എന്ന് കരുതുന്നു മരുന്നുകളോട് നന്നായി പ്രതികരിക്കുന്ന രോഗികളിൽ ഒരാളാണ് അദ്ദേഹം എന്നു വച്ചാൽ വല്ലപ്പോഴും മാത്രമേ വേദന അലട്ടുന്നുള്ളൂ

 

അവർ മുകളിലത്തെ നിലയിൽ ഓപ്പൺ വാർഡിന് മുന്നിൽ എത്തി. “എപ്പോഴായിരിക്കും?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഒരു പക്ഷേ, ഇന്ന് വൈകിട്ട്, നാളെ – അല്ലെങ്കിൽ അടുത്തയാഴ്ച്ച” അവർ ചുമൽ വെട്ടിച്ചു. “ഹീ ഈസ് എ ഫൈറ്റർ അത് പറയാതിരിക്കാനാവില്ല

 

“അത് സത്യം” ഡെവ്‌ലിൻ പറഞ്ഞു. “വ്യക്തമായ ഒരു ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു വ്യക്തിയാണ് ഡാനി

 

“എല്ലാ രാത്രിയിലും ഫാദർ ക്യുസെയ്ൻ വരാറുണ്ട്” അവർ പറഞ്ഞു. “ഏറെനേരം അദ്ദേഹം ഫാദറിനോട് സംസാരിക്കുന്നത് കാണാം തന്റെ ഭൂതകാലത്തെക്കുറിച്ച് IRA യ്ക്ക് വേണ്ടി നടത്തിയ കലാപങ്ങളും കൊലപാതകങ്ങളും ഒക്കെ ജീവിതാന്ത്യത്തോട് അടുക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ മനസ്സിനെ മഥിക്കുന്നുണ്ടെന്ന് തോന്നുന്നു

 

“കുറച്ചു നേരം ഞാൻ അദ്ദേഹത്തിനടുത്ത് ഇരിക്കുന്നതിൽ വിരോധമുണ്ടോ?”

 

“അര മണിക്കൂർ മാത്രം” കർശന സ്വരത്തിൽ പറഞ്ഞിട്ട് സിസ്റ്റർ ആൻ മേരി തന്റെ സഹായികളോടൊപ്പം നടന്നകന്നു.

 

ഉറക്കത്തിലെന്ന പോലെ കണ്ണുകളടച്ച് കിടക്കുകയായിരുന്നു മാലൺ. മെലിഞ്ഞ മുഖത്തെ ചർമ്മം വലിഞ്ഞ് മുറുകി മഞ്ഞ നിറമായി കാണപ്പെട്ടു. ബെഡ്ഷീറ്റിന്റെ ഒരറ്റത്ത് പിടി മുറുക്കിയിരിക്കുന്ന വിരലുകൾ.

 

ഡെവ്‌ലിൻ കട്ടിലിനരികിൽ ഇരുന്നു. “ഉറക്കമാണോ ഡാനീ?”

 

“ആഹ്, ഫാദർ എത്തിയോ?” ക്ഷീണിതമായ കണ്ണുകൾ തുറന്ന് അയാൾ സൂക്ഷിച്ചു നോക്കി. “ഓ, ലിയാം നിങ്ങളായിരുന്നോ?”

 

“അതെ, ഞാൻ തന്നെ

 

“ഫാദർ ക്യുസെയ്ൻ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു

 

“അത് ഇന്നലെ രാത്രിയായിരുന്നു ഡാനീ അതിന് ശേഷം നിങ്ങൾ ഉറക്കത്തിലായിരുന്നു നിങ്ങൾക്കറിയാമല്ലോ, പകൽസമയം അദ്ദേഹത്തിന് ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ ജോലിയുള്ള കാര്യം

 

മാലൺ നാക്ക് കൊണ്ട് തന്റെ ചുണ്ടുകൾ നനച്ചു. “ദൈവമേ, ഒരു ചായ കിട്ടിയിരുന്നെങ്കിൽ

 

“ചായ കിട്ടുമോ എന്ന് നോക്കിയിട്ട് വരാം ഞാൻ” ഡെവ്‌ലിൻ എഴുന്നേറ്റു.

 

അപ്പോഴാണ് താഴത്തെ നിലയിൽ നിന്നും ഒരു ബഹളം കേട്ടത്. പരിഭ്രാന്തിയോടെ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുകയും തിരക്കു കൂട്ടുകയും ചെയ്യുന്ന ശബ്ദം. അതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഡെവ്‌ലിൻ സ്റ്റെയർകെയ്സിന് നേർക്ക് കുതിച്ചു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Thursday, June 22, 2023

കൺഫെഷണൽ – 17

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഫോക്സിന്റെ ഫോൺ വരുമ്പോൾ ഫെർഗൂസൺ കിടക്കയിലായിരുന്നു. ഒരു കെട്ട് പേപ്പറുകളുമായി തലയിണയിൽ ചാരിയിരുന്നു കൊണ്ട്, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഡിഫൻസ് കമ്മിറ്റി മീറ്റിങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഫോക്സിന് പറയാനുള്ളതെല്ലാം വളരെ ശ്രദ്ധയോടെ അദ്ദേഹം കേട്ടു. “കേട്ടിടത്തോളം സോ ഫാർ സോ ഗുഡ്, ഹാരീ ലെവിൻ ഇന്ന് ഇവിടെത്തന്നെയായിരുന്നു ഡയറക്ടറേറ്റിലുള്ള ഫോട്ടോസ് എല്ലാം തന്നെ കാണിച്ചുവെങ്കിലും നാം തിരയുന്ന ആളെ കണ്ടെത്താനായില്ല അയാൾക്ക്

 

“കാലം കുറേയായില്ലേ സർ കുഖോളിന് മാറ്റം വന്നിരിക്കാം വയസ്സായതുകൊണ്ട് മാത്രമല്ല ബാഹ്യരൂപം തന്നെ മാറിയിരിക്കാം ഉദാഹരണത്തിന് നാം കാണിച്ച ഫോട്ടോയിൽ അയാൾക്ക് താടിയൊക്കെ ഉണ്ടെങ്കിലോ?”

 

“നെഗറ്റിവ് ചിന്തയാണല്ലോ ഹാരീ നാളെ രാവിലത്തെ ഫ്ലൈറ്റിൽ ലെവിനെ ഞാൻ ഡബ്ലിനിലേക്കയക്കുകയാണ് പക്ഷേ, അയാളുടെ കാര്യങ്ങൾ ഡെവ്‌ലിൻ നോക്കേണ്ടി വരും നിങ്ങളെ എനിക്കിവിടെ ആവശ്യമുണ്ട്

 

“പ്രത്യേകിച്ചെന്തെങ്കിലും സർ?”

 

“ആ വത്തിക്കാൻ വിഷയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് പോപ്പിന്റെ വരവ് മിക്കവാറും ഉണ്ടാവില്ല എന്ന് തന്നെയാണ് തോന്നുന്നത് എങ്കിലും, അർജന്റീനയിലെയും ബ്രിട്ടനിലെയും കർദ്ദിനാൾമാരെ മീറ്റിങ്ങിനായി വിളിച്ചിട്ടുണ്ടദ്ദേഹം

 

“എന്ന് വച്ചാൽ, ഒരു സന്ദർശനത്തിന്റെ സാദ്ധ്യത ഇനിയും തള്ളിക്കളയാനാവില്ല എന്നാണോ?”

 

“ചിലപ്പോൾ പക്ഷേ, നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയം മറ്റൊന്നാണ് അർജന്റീനയുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണ് യൂറോപ്യൻ ബ്ലാക്ക് മാർക്കറ്റിൽ നിന്നും ആ നശിച്ച എക്സോസെറ്റ് മിസ്സൈൽ സംഘടിപ്പിക്കുവാൻ അർജന്റീന ശ്രമിക്കുന്നുണ്ടെന്ന് ഒരു വാർത്തയുണ്ട് ഐ നീഡ് യൂ ഹാരീ നാളെ ഫസ്റ്റ് ഫ്ലൈറ്റിൽത്തന്നെ പുറപ്പെട്ടോളൂ ബൈ ദി വേ, മറ്റൊരു സംഭവവികാസം കൂടിയുണ്ട് താന്യാ വൊറോണിനോവയെ ഓർമ്മയുണ്ടോ?”

 

“തീർച്ചയായും സർ

 

“ഏതാനും സംഗീത പരിപാടികളുമായി അവൾ പാരീസിലുണ്ട് ഈ അവസരത്തിൽത്തന്നെ അവൾ അവിടെയെത്തിയത് അത്ഭുതം എന്നേ പറയേണ്ടൂ

 

“ഇതിനെയാണോ കാലപ്പൊരുത്തം എന്ന് യങ്ങ് പറയുന്നത് സർ…?

 

“യങ്ങ്? എന്തൊക്കെയാണ് ഹാരീ, നിങ്ങൾ പറയുന്നത്?”

 

“കാൾ യങ്ങ്, സർ പ്രശസ്ത മനഃശാസ്ത്രജ്ഞൻ ചില സമയത്ത് ചില സംഭവങ്ങൾ ഒത്തുവരുന്നതിനെയാണ് അദ്ദേഹം കാലപ്പൊരുത്തം എന്ന് വിശേഷിപ്പിച്ചത് അതിന് പിന്നിൽ ചില ഉദ്ദേശ്യങ്ങളൊക്കെ അന്തർലീനമായിരിക്കുമത്രെ

 

“ഹാരീ, നിങ്ങൾ അയർലണ്ടിൽ ആണെന്നത്, മണ്ടത്തരം വിളിച്ചു പറയാനുള്ള ഒരു കാരണമല്ല കേട്ടോ” തെല്ല് ദ്വേഷ്യത്തോടെ ഫെർഗൂസൺ പറഞ്ഞു.

 

ഫോൺ വച്ചിട്ട് അല്പനേരം ആലോചിച്ചുകൊണ്ട് അദ്ദേഹം ഇരുന്നു. പിന്നെ എഴുന്നേറ്റ് തന്റെ മേൽവസ്ത്രം എടുത്തണിഞ്ഞ് പുറത്തിറങ്ങി. ഗെസ്റ്റ് റൂമിന്റെ വാതിലിൽ മുട്ടിയിട്ട് അദ്ദേഹം ഉള്ളിലേക്ക് പ്രവേശിച്ചു. ഫെർഗൂസൺ കൊടുത്ത പൈജാമ ധരിച്ച ലെവിൻ ഒരു പുസ്തകം വായിച്ചുകൊണ്ട്  കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.

 

ഫെർഗൂസൺ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. “എണ്ണമറ്റ ഫോട്ടോകൾ പരിശോധിച്ച് ക്ഷീണിച്ചിട്ടുണ്ടാവുമല്ലേ?”

 

ലെവിൻ പുഞ്ചിരിച്ചു. “ബ്രിഗേഡിയർ, എന്റെ പ്രായമാകുമ്പോൾ താങ്കൾക്കത് മനസ്സിലാവും ഉറക്കം വഴിമാറും പഴയ ഓർമ്മകൾ കൂട്ടമായി ഓടിയെത്തും എന്തൊക്കെയാണിതെന്ന് താങ്കൾ അത്ഭുതപ്പെടും

 

“മനുഷ്യരെല്ലാം അങ്ങനെ തന്നെയല്ലേ സുഹൃത്തേ?” ഫെർഗൂസൺ അയാളെ ആശ്വസിപ്പിച്ചു. “എനി വേ, നാളത്തെ മോണിങ്ങ് ഫ്ലൈറ്റിൽ ഡബ്ലിനിലേക്ക് പോകുന്നതിനെക്കുറിച്ച് എന്തു പറയുന്നു?”

 

“ക്യാപ്റ്റൻ ഫോക്സിനെ കാണാനോ?”

 

“അല്ല അദ്ദേഹം നാളെ തിരിച്ചെത്തുകയാണ്എന്റെയൊരു സുഹൃത്തുണ്ട് ലിയാം ഡെവ്‌ലിൻ ട്രിനിറ്റി കോളേജിലെ പ്രൊഫസറാണ് അദ്ദേഹം നിങ്ങളെ സ്വീകരിക്കും ഏതാനും ഫോട്ടോകൾ കൂടി കാണിക്കും ഞങ്ങളുടെ IRA സുഹൃത്തുക്കളുടെ കൈവശമാണവയുള്ളത് സ്പഷ്ടമായ ചില കാരണങ്ങളാൽ അവർ ആ ഫോട്ടോസ് ഞങ്ങളുമായി പങ്കു വച്ചിരുന്നില്ല

 

ആ വൃദ്ധൻ തല കുലുക്കി. “പറയൂ ബ്രിഗേഡിയർ എല്ലാ യുദ്ധങ്ങൾക്കും വിരാമമിടാനെന്ന് പറഞ്ഞു തുടങ്ങിയ ആ യുദ്ധം തൊള്ളായിരത്തി നാല്പത്തിയഞ്ചിൽ അവസാനിച്ചില്ലായിരുന്നോ? അതോ എനിക്ക് തെറ്റു പറ്റിയതാണോ?”

 

“നിങ്ങൾ ഒറ്റയ്ക്കല്ല സുഹൃത്തേ” ഫെർഗൂസൺ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. “കുറച്ചെങ്കിലും ഉറങ്ങാൻ നോക്കൂ ഹീത്രുവിൽ നിന്നും മോണിങ്ങ് ഫ്ലൈറ്റ് പിടിക്കണമെങ്കിൽ ആറു മണിക്കെങ്കിലും എഴുന്നേൽക്കണം ബ്രേക്ക്ഫാസ്റ്റ് കൊണ്ടു തരുവാൻ ഞാൻ കിമ്മിനെ ഏർപ്പാടാക്കാം

 

വാതിലടച്ച് അദ്ദേഹം നടന്നകന്നു. വിഷാദം നിഴലിക്കുന്ന മുഖവുമായി അല്പനേരം കൂടി ലെവിൻ അവിടെത്തന്നെയിരുന്നു. പിന്നെ ഒരു നെടുവീർപ്പിട്ട്, പുസ്തകം അടച്ചു വച്ച്, ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങുവാൻ കിടന്നു.

 

                                                         ***

 

കിൽറിയാ കോട്ടേജിൽ, റിസീവർ ക്രാഡിലിൽ വച്ചിട്ട് ഫോക്സ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് ലെവിൻ രാവിലത്തെ ഫ്ലൈറ്റിൽത്തന്നെ ഇവിടെയെത്തും നിർഭാഗ്യവശാൽ എന്റെ ഫ്ലൈറ്റ് അതിന് തൊട്ടു മുമ്പ് പുറപ്പെടും അറൈവൽ ലോഞ്ചിലെ ഇൻഫർമേഷൻ ഡെസ്കിൽ അയാൾ റിപ്പോർട്ട് ചെയ്യും അവിടെ നിന്ന് താങ്കൾക്ക് അയാളെ പിക്ക് ചെയ്യാം

 

“അതിന്റെ ആവശ്യമില്ല” ഡെവ്‌ലിൻ പറഞ്ഞു. “ബില്ലി വൈറ്റ് അല്ലേ നിങ്ങളെ എയർപോർട്ടിൽ കൊണ്ടുവിടാൻ വരുന്നത് നിങ്ങളെ ഡ്രോപ്പ് ചെയ്തതിന് ശേഷം ലെവിനെയും പിക്ക് ചെയ്ത് അയാൾ നേരെ ഇങ്ങോട്ട് വരട്ടെ അതായിരിക്കും നല്ലത് രാവിലെ തന്നെ മക്ഗിനസിനെ കോണ്ടാക്റ്റ് ചെയ്ത് അയാളെ എങ്ങോട്ട് കൊണ്ടുചെല്ലണമെന്ന് ഞാൻ അന്വേഷിച്ച് വയ്ക്കാം

 

“ഫൈൻ...” ഫോക്സ് പറഞ്ഞു. “എന്നാൽ ശരി, ഞാൻ ഇറങ്ങുന്നു

 

“അങ്ങനെയാവട്ടെ മകനേ

 

കോട്ട് എടുത്തു കൊടുത്തിട്ട് ഡെവ്‌ലിൻ അദ്ദേഹത്തെ പുറത്ത് ബില്ലി വൈറ്റിന്റെ കാറിനടുത്തേക്ക് കൂട്ടുക്കൊണ്ടുപോയി.

 

“തിരികെ വെസ്റ്റ്ബേണിലേക്ക്, ബില്ലീ” ഫോക്സ് പറഞ്ഞു.

 

ഡ്രൈവറുടെ ഭാഗത്തെ വിൻഡോയിലേക്ക് ഡെവ്‌ലിൻ കുനിഞ്ഞു. “രാത്രി ഹോട്ടലിൽത്തന്നെ തങ്ങുക എന്നിട്ട്, രാവിലെ ക്യാപ്റ്റൻ എന്താണ് ആവശ്യപ്പെടുന്നതെന്ന് വച്ചാൽ അതുപോലെ ചെയ്യുക എന്തെങ്കിലും വീഴ്ച്ച വന്നെന്ന് ഞാൻ അറിഞ്ഞാൽ, ഐ വിൽ ഹാവ് യുവർ ബാൾസ് ബാക്കിയുള്ളത് മാർട്ടിൻ മക്ഗിനസും ശരിയാക്കിക്കോളും

 

ബില്ലി വൈറ്റ് സൗഹൃദഭാവത്തിൽ പുഞ്ചിരിച്ചു. “തീർച്ചയായും  മിസ്റ്റർ ഡെവ്‌ലിൻ പിന്നെ ഒരു കാര്യം തോക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ താങ്കളെപ്പോലെ തന്നെ മിടുക്കനാണ് ഞാനും എന്നാണ് ആൾക്കാർ പറയുന്നത്

 

“സമയം കളയാതെ പോകാൻ നോക്ക് മനുഷ്യാ

 

കാർ മുന്നോട്ട് നീങ്ങി. അല്പനേരം അത് നോക്കി നിന്നിട്ട് ഡെവ്‌ലിൻ തിരിഞ്ഞ് വീടിനകത്തേക്ക് കയറി. മുറ്റത്തിനരികിലെ ചെടികൾ ചെറുതായൊന്നിളകി. ആരുടെയോ പാദപതനത്തിന്റെ പതിഞ്ഞ ശബ്ദം അകന്നകന്ന് പോയത് ഡെവ്‌ലിന് കേൾക്കാൻ കഴിയുമായിരുന്നില്ല.

 

                                                 ***

 

രഹസ്യവിവരങ്ങൾ ചോർത്തുവാനായി KGB കുഖോളിന് നൽകിയിരുന്ന ഉപകരണം ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ചയിനമായിരുന്നു. ജാപ്പനീസ് നിർമ്മിതമായ ആ ഉപകരണം നാലു വർഷം മുമ്പാണ് മോസ്കോയിൽ എത്തിയത്. കിൽറിയാ കോട്ടേജിലേക്ക് ഫോക്കസ് ചെയ്തു വച്ചിരിക്കുന്ന അതിന്റെ മൈക്രോഫോണിന് ആ വീടിനുള്ളിൽ ഉച്ചരിക്കുന്ന ഓരോ വാക്കും വാരകൾക്കകലെ നിന്നു പോലും പിടിച്ചെടുക്കുവാനുള്ള കഴിവുണ്ടായിരുന്നു. അതിന്റെ അൾട്രാ ഫ്രീക്വൻസി സെക്കൻഡറി മൈക്കിന് പതിഞ്ഞ സ്വരത്തിലുള്ള ടെലിഫോൺ സംഭാഷണം പോലും പിടിച്ചെടുക്കുവാൻ സാധിക്കും. റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഉപകരണവുമായി അവ രണ്ടും ബന്ധിപ്പിച്ചിരിക്കുന്നു.

 

കുഖോളിൻ താമസിക്കുന്ന വീടിന്റെ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന മച്ചിൽ മേൽക്കൂരയുടെ അടിയിലായിട്ടായിരുന്നു ഇവയെല്ലാം കൂടി ഒളിപ്പിച്ചിരുന്നത്. പലരുമായുള്ള ഡെവ്‌ലിന്റെ സംഭാഷണങ്ങൾ കുറെയേറെ നാളുകളായി ഈ വിധം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കുഖോളിൻ. പ്രത്യേകിച്ച് പ്രാധാന്യമുള്ള ഒന്നും തന്നെ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരു സിഗരറ്റും വലിച്ചുകൊണ്ട് മച്ചിന് മുകളിലിരുന്ന് അയാൾ ടേപ്പിലെ ബ്ലാങ്ക് ആയിട്ടുള്ളതും അപ്രധാനമായവുമായ ഇടങ്ങൾ ഫാസ്റ്റ് ഫോർവേഡ് ചെയ്തു. ഫെർഗൂസണുമായുള്ള ടെലിഫോൺ സംഭാഷണം എത്തിയതും അയാൾ ടേപ്പ് നോർമ്മൽ മോഡിലാക്കി വളരെ ശ്രദ്ധയോടെ അത് ശ്രവിച്ചു.

 

അതേക്കുറിച്ച് ചിന്തിച്ചുകൊണ്ട് അല്പനേരം ഇരുന്നിട്ട് അയാൾ ടേപ്പ് റീസെറ്റ് ചെയ്തു. ശേഷം താഴെയിറങ്ങി പുറത്തേക്ക് നടന്നു. തെരുവിന്റെ അറ്റത്തെ പബ്ബിൽ എത്തി ടെലിഫോൺ ബൂത്തിൽ കയറിയ അയാൾ ഒരു ഡബ്ലിൻ നമ്പർ ഡയൽ ചെയ്തു. ഒരു നിമിഷം പോലും വൈകാതെ മറുതലയ്ക്കൽ റിസീവർ എടുക്കപ്പെട്ടു. പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്ന മൊസാർട്ടിന്റെ സംഗീതത്തിനൊപ്പം ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരിയും കേൾക്കാനാവുന്നുണ്ട്.

 

“ചെർണി ഹിയർ

 

“ഇത് ഞാനാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് തോന്നുന്നു?” കുഖോളിൻ ചോദിച്ചു.

 

ചെർണി ചെറുതായൊന്ന് ചിരിച്ചു. “സഹപ്രവർത്തകരുടെ വക ഒരു ഡിന്നർ പാർട്ടി

 

“എനിക്ക് നിങ്ങളെ ഒന്ന് കാണണമായിരുന്നു

 

“ഓൾറൈറ്റ്” ചെർണി പറഞ്ഞു. “നാളെ ഉച്ചകഴിഞ്ഞ് പതിവ് നേരത്ത് പതിവ് സ്ഥലത്ത്

 

റിസീവർ ക്രാഡിലിൽ വച്ചിട്ട് പുറത്തിറങ്ങി തിരിച്ചു നടക്കവെ കുഖോളിന്റെ ചുണ്ടിൽ പഴയൊരു ഈണം ചൂളം കുത്തുന്നുണ്ടായിരുന്നു. ജീവിതത്തിലെ സകല നിരാശയും ദുഃഖവും പേറുന്ന പഴയൊരു നാടൻപാട്ടിന്റെ ഈണം.  

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...