Wednesday, September 27, 2023

കൺഫെഷണൽ – 31

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഒരു കറുത്ത വെൽവെറ്റ് ഗൗൺ ആയിരുന്നു അവൾ കൺസെർട്ടിന് പോകാൻ വേണ്ടി ധരിച്ചിരുന്നത്. പാരീസിലെ പ്രസിദ്ധമായ ബാൽമൻ ഫാഷൻ ഹൗസിനാൽ നിർമ്മിതമായ ആ ഗൗണും അതിന് ചേരുന്ന ജാക്കറ്റും അത്യന്തം ആകർഷകമായിരുന്നു അവൾക്ക്. കഴുത്തിൽ അണിഞ്ഞിരിക്കുന്ന മുത്തുമാലയും കാതിലെ റിങ്ങ്സും അവൾ ഭാഗ്യചിഹ്നങ്ങളായി കരുതിപ്പോന്നു. മോസ്കോയിലെ ചെക്കോവ്സ്കി കോമ്പറ്റീഷന്റെ ഫൈനലിന് തൊട്ടു മുമ്പ് മസ്‌ലോവ്സ്കി സമ്മാനിച്ചതായിരുന്നുവത്.

 

അകത്തു വന്ന നടാഷ ഡ്രെസ്സിങ്ങ് ടേബിളിനരികിൽ അവൾക്ക് പിന്നിൽ വന്നു നിന്നു. “റെഡിയായില്ലേ? സമയം വൈകുന്നു” അവർ താന്യയുടെ ചുമലിൽ സ്പർശിച്ചു. “സുന്ദരിയായിട്ടുണ്ട് കേട്ടോ

 

“താങ്ക് യൂ ഞാൻ എന്റെ ബാഗ് പായ്ക്ക് ചെയ്തിട്ടുണ്ട്

 

നടാഷ ആ ഷോൾഡർബാഗ് എടുത്തു. “ടവ്വൽ എടുത്തു വച്ചുവോ? എപ്പോഴും നീ അത് മറക്കും” താന്യയ്ക്ക് തടയാൻ കഴിയുന്നതിന് മുമ്പ് ബാഗ് തുറന്ന നടാഷ ഒരു നിമിഷം മരവിച്ചു നിന്നുപോയി. പിന്നെ തലയുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി.

 

“പ്ലീസ്” താന്യ മന്ത്രിച്ചു. “ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം

 

അവർ ഒരു ദീർഘശ്വാസമെടുത്തു. പിന്നെ ബാത്ത്റൂമിൽ ചെന്ന് ടവ്വൽ എടുത്തുകൊണ്ടുവന്ന് മടക്കി ബാഗിനുള്ളിൽ വച്ചിട്ട് അടച്ചു. “അപ്പോൾ നമ്മൾ റെഡിയല്ലേ…?

 

“ഇപ്പോഴും മഴ പെയ്യുന്നുണ്ടോ?”

 

“ഉണ്ട്

 

“എങ്കിൽ വെൽവെറ്റ് ഗൗൺ പ്രശ്നമാവുമല്ലോ ട്രെഞ്ച്കോട്ട് കൂടി വേണ്ടിവരുമെന്ന് തോന്നുന്നു

 

അലമാരയിൽ നിന്നും ട്രെഞ്ച്കോട്ട് എടുത്ത് നടാഷ അവളുടെ ചുമലിലൂടെ ചുറ്റി. അവരുടെ കൈകൾ ഒരു നിമിഷം അവളെ മുറുകെ പിടിച്ചത് പോലെ തോന്നി. “എന്നാൽ ഇനി ഇറങ്ങുകയല്ലേ?”

 

ബാഗ് എടുത്ത് വാതിൽ തുറന്ന് താന്യ അടുത്ത മുറിയിലേക്ക് കടന്നു. ഷെപ്പിലോവും ടർക്കിനും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കൺസെർട്ടിന് ശേഷം റിസപ്ഷൻ ഉള്ളതുകൊണ്ട് അവർ ഇരുവരും ഡിന്നർ ജാക്കറ്റുകൾ ധരിച്ചിട്ടുണ്ട്.

 

“അനുവാദമുണ്ടെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ കോമ്രേഡ്? ഈ വേഷത്തിൽ വളരെ മനോഹരിയായിരിക്കുന്നു നിങ്ങൾ” ടർക്കിൻ പറഞ്ഞു. “ക്രെഡിറ്റ് നമ്മുടെ രാജ്യത്തിന് തന്നെ

 

“അത്ര സുഖിപ്പിക്കുകയൊന്നും വേണ്ട ക്യാപ്റ്റൻ” തന്റെ നീരസം അവൾ മറച്ചു വച്ചില്ല. “നിങ്ങളെക്കൊണ്ട് എന്തെങ്കിലും ഉപയോഗം വേണമല്ലോ ഈ ബാഗൊന്ന് പിടിച്ചോളൂ” ബാഗ് അയാളെ ഏല്പിച്ചിട്ട് അവൾ പുറത്തേക്ക് നടന്നു.

 

                                                    ***

 

ഓഡിറ്റോറിയം കാണികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. താന്യ സ്റ്റേജിലേക്ക് പ്രവേശിച്ചതും അവളെ അഭിവാദ്യം ചെയ്യുവാനായി ഓർക്കസ്ട്ര ടീം ഒന്നടങ്കം എഴുന്നേറ്റു. സദസ്സിന്റെ മുൻനിരയിൽ ഇരുന്നിരുന്ന പ്രസിഡന്റ് മിത്തറാങ്ങ് അവളോടുള്ള ആദരസൂചകമായി എഴുന്നേറ്റതോടെ ഏവരും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

 

വേദിയിലെ ഇരിപ്പിടത്തിൽ അവൾ ഇരുന്നതും സദസ്സിലെ ആരവം കുറഞ്ഞു വന്നു. സമ്പൂർണ്ണ നിശ്ശബ്ദത ആകുവാൻ കാത്തു നിന്ന മ്യൂസിക്ക് കണ്ടക്ടർ തന്റെ ബാറ്റൺ ചലിപ്പിച്ചു. ഓർക്കസ്ട്ര ഈണം ആരംഭിച്ചതും താന്യാ വൊറോണിനോവയുടെ വിരലുകൾ കീബോർഡിൽ ഇന്ദ്രജാലം തുടങ്ങി.

 

വല്ലാത്തൊരു ആനന്ദമായിരുന്നു അവളുടെയുള്ളിൽ. ഏതാണ്ട് ഒരു ഉന്മാദാവസ്ഥ പോലെ. ഇത്രയും കാലം അടക്കിനിർത്തിയിരുന്ന ഊർജ്ജമെല്ലാം കെട്ടുപൊട്ടിച്ചതു പോലെ അവളുടെ വിരലുകൾ കീബോർഡിൽ ഓടിക്കളിച്ചു. അവളുടെ വായനയ്ക്കൊപ്പം മുന്നേറുവാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഓർക്കസ്ട്ര ടീം. ഒടുവിലായപ്പോഴേക്കും എല്ലാവരും കൂടി ആ റഷ്മണിനോവ് കൺസെർട്ട് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റി കാണികൾക്ക്.

 

സദസ്സിൽ നിന്നുയർന്ന ആരവവും കരഘോഷവും അവളുടെ സംഗീത ജീവിതത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗംഭീരമായിരുന്നു. ആർത്തു വിളിക്കുന്ന സദസ്സിനെ വീക്ഷിച്ചുകൊണ്ട് ഓർക്കസ്ട്ര ടീമിന്റെ മുന്നിൽ നിന്ന അവൾക്ക് ആരോ ഒരാൾ ഒരു പൂവ് എറിഞ്ഞു കൊടുത്തു. പിന്നെ സദസ്സിൽ നിന്നുള്ള പുഷ്പവർഷമായിരുന്നു വേദിയിൽ.

 

സ്റ്റേജിന് പിന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കാത്തുനിൽക്കുകയായിരുന്ന നടാഷ അവളെ ആലിംഗനം ചെയ്തു. “ഗംഭീരമായിരുന്നു മോളേ ഇത്രയും കാലം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്

 

താന്യ അവരെ ഗാഢമായി പുണർന്നു. “എനിക്കറിയാം നടാഷാ ഇത് എന്റെ രാത്രിയാണ് എന്റെ മുന്നിലുള്ള സകല തടസ്സങ്ങളെയും തട്ടിനീക്കി മുന്നോട്ട് പോകാൻ കരുത്തു നേടിയ രാത്രി” അപ്പോഴും നിർത്താതെ കരഘോഷം മുഴക്കിക്കൊണ്ടിരിക്കുന്ന സദസ്സിനെ അഭിമുഖീകരിക്കുവാൻ അവൾ തിരിഞ്ഞ് സ്റ്റേജിലേക്ക് നടന്നു.

 

                                                      ***

 

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഫ്രാൻസ്വാ മിത്തറാങ്ങ് അവളുടെ കരങ്ങൾ രണ്ടും കൈയിലെടുത്ത് വാത്സല്യത്തോടെ ചുംബിച്ചു. “മദ്മോയ്സെ, ഞാൻ സല്യൂട്ട് ചെയ്യുന്നു അസാദ്ധ്യ പ്രകടനമായിരുന്നു നിങ്ങളുടേത്

 

“മൊസ്യേ ലെ പ്രസിഡന്റ്, താങ്കളുടെ അഭിനന്ദനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല” ഫ്രഞ്ച് ഭാഷയിൽത്തന്നെ അവൾ മറുപടി പറഞ്ഞു.

 

ഷാമ്പെയ്ൻ സെർവ് ചെയ്തു തുടങ്ങിയതോടെ ആൾക്കൂട്ടം ഒന്നുകൂടി ഇളകി. പ്രസിഡന്റ് ഒരു ഷാമ്പെയ്ൻ ഗ്ലാസ് എടുത്ത് അവൾക്ക് നൽകിയിട്ട് ചിയേഴ്സ് പറയവെ ക്യാമറകളുടെ ഫ്ലാഷുകൾ മിന്നിക്കൊണ്ടിരുന്നു. അദ്ദേഹം അവളെ സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും പരിചയപ്പെടുത്തി. പുറത്തേക്കുള്ള വാതിലിന് സമീപം ഷെപ്പിലോവിനോടും ടർക്കിനോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന നിക്കോളായ് ബെലോവിനെ അവൾ കാണുന്നുണ്ടായിരുന്നു. തന്റെ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞിട്ട് അയാൾ അവൾക്കരികിലേക്ക് നടന്നു. അവൾ വാച്ചിലേക്ക് നോക്കി. പത്തു മണി കഴിഞ്ഞിരിക്കുന്നു. രക്ഷപെടണമെന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഇറങ്ങിയേ തീരൂ.

 

അരികിലെത്തിയ ബെലോവ് അവളുടെ വലതുകരം കൈയിലെടുത്ത് ചുംബിച്ചു. “ഗംഭീര പ്രകടനമായിരുന്നല്ലോ ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കിടെ ദ്വേഷ്യം വരുന്നത് നല്ലതാണെന്ന് തോന്നുന്നു

 

“അത് നിങ്ങളുടെ കാഴ്ച്ചപ്പാട്” വെയ്റ്റർ കൊണ്ടുവന്ന ട്രേയിൽ നിന്നും അവൾ ഒരു ഗ്ലാസ് ഷാമ്പെയ്ൻ കൂടി എടുത്തു. “ഡിപ്ലോമാറ്റിക്ക് ഉദ്യോഗസ്ഥർ ഒന്നടങ്കം ഇവിടെയുണ്ടല്ലോ നിങ്ങൾ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു വലിയ കാര്യം തന്നെ

 

“അതെ അതിനൊരു കാരണവുമുണ്ട് മറ്റുള്ളവരെപ്പോലെയല്ല, നമ്മൾ റഷ്യക്കാർക്ക് സംഗീതത്തോട് അത്രയ്ക്കും അഭിനിവേശമാണ്

 

അവൾ ചുറ്റിനും ഒന്ന് കണ്ണോടിച്ചു. “നടാഷ എവിടെ?”

 

“അവരവിടെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു വിളിക്കണോ?”

 

“ഏയ്, വേണ്ട എനിക്കൊന്ന് ഡ്രെസ്സിങ്ങ് റൂമിൽ പോകണമായിരുന്നു സാരമില്ല, ഞാൻ തനിയേ പൊയ്ക്കോളാം

 

“അതിനെന്താ, പോകാമല്ലോ” അയാൾ അവിടെയെത്തിയ ടർക്കിന് നേരെ കണ്ണു കാണിച്ചു. “കോമ്രേഡ് വൊറോണിനോവയെ ഡ്രെസ്സിങ്ങ് റൂമിലേക്ക് കൊണ്ടുപോകൂ ടർക്കിൻ എന്നിട്ടവിടെ വെയ്റ്റ് ചെയ്തിട്ട് തിരികെ വരുമ്പോൾ അകമ്പടി സേവിക്കൂ” അയാൾ താന്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “ഈ തിരക്കിനിടയിൽപ്പെട്ട് നിങ്ങൾക്ക് പരിക്ക് പറ്റാൻ ഞങ്ങൾക്ക് താല്പര്യമില്ല

 

ആൾക്കൂട്ടം ഗ്ലാസുകൾ ഉയർത്തി പുഞ്ചിരിച്ചുകൊണ്ട് ഇരുവശത്തേക്കും ഒഴിഞ്ഞു മാറി അവൾക്ക് വഴിയൊരുക്കി. ഡ്രെസ്സിങ്ങ് റൂമിന് മുന്നിൽ എത്തുന്നത് വരെ ആ ഇടുങ്ങിയ ഇടനാഴിയിലൂടെ ടർക്കിൻ അവൾക്ക് അകമ്പടി സേവിച്ചു.

 

അവൾ വാതിൽ തുറന്നു. “ഒന്ന് ടോയ്ലറ്റിൽ പോകാൻ എനിക്ക് അനുവാദമുണ്ടെന്ന് കരുതിക്കോട്ടെ?”

 

പരിഹാസരൂപേണ അയാൾ ചിരിച്ചു. “നിങ്ങൾക്ക് നിർബ്ബന്ധമാണെങ്കിൽ തീർച്ചയായും, കോമ്രേഡ്

 

അവൾ ഡ്രെസ്സിങ്ങ് റൂമിന്റെ വാതിൽ ചാരിയതും അയാൾ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. അവൾ വാതിൽ കുറ്റിയിട്ടിരുന്നില്ല. തന്റെ കാലുകളിലെ ഷൂസ് ഊരിക്കളഞ്ഞ്, ജാക്കറ്റ് അഴിച്ചുമാറ്റി. അഴകാർന്ന ഗൗണിന്റെ സിപ്പ് മുഴുവനായും തുറന്നതും അത് നിലത്തേക്ക് ഊർന്നു വീണു. ഒട്ടും സമയം കളയാതെ ഷോൾഡർ ബാഗ് തുറന്ന് ജമ്പ് സ്യൂട്ട് എടുത്തു ധരിച്ച്, അടിയിൽ ചുരുട്ടി വച്ചിരുന്ന കനം കുറഞ്ഞ തുകൽ ഷൂസ് എടുത്തണിഞ്ഞു. പിന്നെ ട്രെഞ്ച്കോട്ടും ബാഗും എടുത്ത് ടോയ്ലറ്റിനുള്ളിൽ കയറി കതകടച്ച് കുറ്റിയിട്ടു.

 

ടോയ്ലറ്റിന്റെ ജനൽ അവൾ നേരത്തെതന്നെ പരിശോധിച്ചിരുന്നു. ഒരാൾക്ക് അത്യാവശ്യം പുറത്തു കടക്കാനും മാത്രം വലിപ്പമുള്ളതായിരുന്നു അത്. ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ചെറിയൊരു അങ്കണത്തിലേക്കാണ് അത് തുറന്നാൽ എത്തുക. ടോയ്ലറ്റ് സീറ്റിന് മുകളിൽ ചവിട്ടിക്കയറി അവൾ ആ ജാലകത്തിലൂടെ പുറത്തേക്ക് നൂഴ്ന്നിറങ്ങി. മഴ സാമാന്യം ശക്തിയായിത്തന്നെ പെയ്യുന്നുണ്ടായിരുന്നു. ട്രെഞ്ച്കോട്ട് എടുത്തണിഞ്ഞ് ഷോൾഡർ ബാഗും എടുത്ത് അവൾ ഗേറ്റ് ലക്ഷ്യമാക്കി ഓടി. അകത്തു നിന്ന് കുറ്റിയിട്ടിരുന്ന ഗേറ്റ് പെട്ടെന്ന് തന്നെ അവൾക്ക് തുറക്കാനായി. അടുത്ത നിമിഷം റിയൂ ഡി മഡ്രിഡ് തെരുവിലെത്തിയ അവൾ ഒരു ടാക്സിക്കായി പരതിക്കൊണ്ട് അതിവേഗം നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, September 20, 2023

കൺഫെഷണൽ – 30

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അല്പം ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചൂടുവെള്ളത്തിൽ കുളിച്ചുകൊണ്ടിരിക്കവെയാണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം താന്യ കേട്ടത്. നടാഷാ റൂബിനോവ ഉള്ളിലേക്ക് പ്രവേശിച്ചു.

 

“കോഫി കൊണ്ടുവന്നിട്ടുണ്ട്

 

“താങ്ക് യൂ” ബാത്ത്ടബ്ബിലെ പതഞ്ഞ ചൂടുവെള്ളത്തിൽ എഴുന്നേറ്റിരുന്നിട്ട് അവൾ അല്പം കോഫി രുചിച്ചു.

 

അവിടെയുണ്ടായിരുന്ന സ്റ്റൂൾ മുന്നിലേക്ക് നീക്കിയിട്ട് നടാഷ അതിൽ ഇരുന്നു. “നീ വളരെയധികം കരുതലോടെയിരിക്കണം കുട്ടീ മനസ്സിലാവുന്നുണ്ടോ ഞാൻ പറയുന്നത്?”

 

“വിചിത്രം” താന്യ പറഞ്ഞു. “ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെയൊരു മുന്നറിയിപ്പ് എനിക്ക് തരുന്നത്

 

ഡ്രമോറിലെ ആ നശിച്ച ഓർമ്മകൾ വേട്ടയാടുന്ന അവസരങ്ങളിലൊക്കെയും ആശ്വാസം നൽകിയിരുന്നത് താൻ അനുഭവിക്കുന്ന സുരക്ഷിതത്വബോധമായിരുന്നു. മസ്‌ലോവ്സ്കിയും പത്നിയും അവളെ സംബന്ധിച്ചിടത്തോളം വളരെ നല്ല മാതാപിതാക്കളായിരുന്നു. തനിക്കായി യാതൊന്നും തന്നെ ചോദിക്കേണ്ട ആവശ്യമേ അവൾക്ക് വന്നിട്ടില്ല. വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ ലെനിൻ വിഭാവനം ചെയ്തിരുന്നത് ജനങ്ങൾ അധികാരം കൈയാളുന്ന മഹത്തായ ഒരു മാർക്സിസ്റ്റ് സമൂഹമായിരുന്നു. എന്നാൽ അധികം താമസിയാതെ ആ അധികാരം ഏതാനും ചിലരിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നു.

 

സോവിയറ്റ് റഷ്യ ഒരു എലീറ്റ് സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. അവിടെ എന്താണ് നിങ്ങൾ എന്നതിനേക്കാളുപരി ആരാണ് നിങ്ങൾ എന്നതിനായിരുന്നു പ്രാധാന്യം. ആ സമൂഹത്തിലേക്കാണ് ഇവാൻ മസ്‌ലോവ്സ്കിയുടെ മകളായി താന്യാ വൊറോണിനോവ എത്തുന്നത്. ഏറ്റവും മികച്ച പാർപ്പിടത്തിൽ താമസിച്ച് ഉന്നത നിലവാരമുള്ള വിദ്യാലയത്തിൽ പഠിക്കുന്ന അവളുടെ കഴിവുകൾ ചിട്ടയായി പരിപോഷിപ്പിക്കപ്പെട്ടു. മോസ്കോയിൽ നിന്നും നാട്ടിൻപുറത്തെ അവരുടെ വസതിയിലേക്ക് അവൾ യാത്ര ചെയ്തിരുന്നത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർക്കായി ഒഴിച്ചിട്ടിരിക്കുന്ന വാഹനത്തിരക്കില്ലാത്ത ട്രാക്കിലൂടെ പ്രത്യേക ഡ്രൈവർ ഓടിക്കുന്ന ലിമോസിനിൽ ആയിരുന്നു. സ്വാദിഷ്ടമായ ഭക്ഷണവൈവിദ്ധ്യം അവരുടെ തീന്മേശയെ എന്നും അലങ്കരിച്ചു. GUM ലെ പ്രിവിലേജ് കാർഡ് വഴി വാങ്ങുന്ന വിലയേറിയ വസ്ത്രങ്ങളായിരുന്നു അവൾ ധരിച്ചിരുന്നത്.

 

എന്നാൽ ആ സൗഭാഗ്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം അവൾ കണ്ടില്ലെന്ന് നടിച്ചു. ഗുലാഗുകളിൽ നടക്കുന്ന വിചാരണകളുടെയും ശിക്ഷാവിധികളുടെയും യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിച്ചത് പോലെ. അതിനെക്കാൾ ക്രൂരമായ വസ്തുതയായിരുന്നല്ലോ മസ്‌ലോവ്സ്കിയുടെ നേതൃത്വത്തിൽ ഡ്രമോറിലെ ആ നാടകത്തിനിടെ സംഭവിച്ച തന്റെ പിതാവിന്റെ മരണം.

 

“നീ ഓകെയല്ലേ?” നടാഷ ചോദിച്ചു.

 

“തീർച്ചയായും ഒരു ടവ്വൽ തരൂ” അവൾ ആ ടവ്വൽ തന്റെ ദേഹത്ത് ചുറ്റി. “എന്റെ ചുണ്ടിലെ സിഗരറ്റിന് തീ കൊളുത്താൻ ടർക്കിൻ ഉപയോഗിച്ച ആ ലൈറ്റർ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?”

 

“ഇല്ല, ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു

 

“അത് കാർട്ടിയറിന്റേതായിരുന്നു സ്വർണ്ണത്തിൽ തീർത്തത് ഓർവൽ തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതെന്താണ്? എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാൽ അവയിൽ ചിലതെല്ലാം മറ്റുള്ളവയെക്കാൾ കൂടുതൽ തുല്യരാണെന്ന്

 

“പ്ലീസ് ഡാർലിങ്ങ്” നടാഷ അസ്വസ്ഥയായത് പോലെ കാണപ്പെട്ടു. “നീ ഇങ്ങനെയൊന്നും പറയാൻ പാടില്ല

 

“ശരിയാണ്” താന്യ പുഞ്ചിരിച്ചു. “ദ്വേഷ്യം അടക്കാനായില്ലഅതുകൊണ്ടാണ് എനിക്കല്പം ഉറങ്ങണം രാത്രിയിൽ കൺസെർട്ട് ഉള്ളതല്ലേ” അടുത്ത മുറിയിലേക്ക് കടന്ന അവൾ ദേഹത്ത് ചുറ്റിയ ടവ്വലോടുകൂടിത്തന്നെ ബെഡ്ഡിൽ കയറി കിടന്നു. “അവർ ഇപ്പോഴും പുറത്ത് കാവൽ നിൽക്കുകയാണോ?”

 

“അതെ

 

“ശരി, ഞാനൊന്നുറങ്ങട്ടെ

 

കർട്ടൻ വലിച്ചിട്ടിട്ട് നടാഷ റൂമിന് പുറത്തിറങ്ങി. ഓരോന്നും ചിന്തിച്ചുകൊണ്ട് താന്യ ആ ഇരുട്ടിൽ കിടന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോർക്കുമ്പോൾത്തന്നെ നടുക്കം തോന്നുന്നു. ഇന്ന് രാവിലെ വരെ എത്ര മാന്യതയോടെയും ബഹുമാനത്തോടെയുമായിരുന്നു എല്ലാവരും തന്നോട് പെരുമാറിയിരുന്നത് താന്യാ വൊറോണിനോവ എന്ന ലോകം ആരാധിക്കുന്ന കലാകാരി പ്രസിഡന്റ് ബ്രഷ്നേവിൽ നിന്നും മികച്ച കലാകാരിക്കുള്ള മെഡൽ കരസ്ഥമാക്കിയവൾ രാഷ്ട്രം ഒന്നടങ്കം നൽകിയ ആദരവായിരുന്നു അത് ജീവിതത്തിൽ ഏറിയ പങ്കും താൻ ആരൊക്കെയോ ആയിരുന്നു അതിന് മസ്‌ലോവ്സ്കിയോട് നന്ദി എന്നാൽ ഇപ്പോഴോ? ഒരു പ്രശ്നം വന്നപ്പോൾ താൻ വെറുമൊരു പൂജ്യം മാത്രം

 

ആ ചിന്ത തന്നെ ധാരാളമായിരുന്നു. ബെഡ്‌ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവൾ തന്റെ ഹാൻഡ്ബാഗിൽ നിന്നും ഡെവ്‌ലിൻ നൽകിയ ആ പാക്കറ്റ് പുറത്തെടുത്തു. ആ ബ്രിട്ടീഷ് പാസ്പോർട്ട് ഗംഭീരമായിരുന്നു. തീയ്യതി വച്ച് നോക്കിയാൽ മൂന്ന് വർഷം മുമ്പ് ഇഷ്യൂ ചെയ്തത്. അതിൽ ഒരു അമേരിക്കൻ വിസ ഉണ്ടായിരുന്നു. താൻ രണ്ടു തവണ ആ രാജ്യം സന്ദർശിച്ചതിന്റെ സ്റ്റാമ്പുക‌ളുണ്ട്. കൂടാതെ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലും പോയിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഫ്രാൻസിൽ എത്തിയതിന്റെ സ്റ്റാമ്പും വ്യക്തമായി പതിഞ്ഞിരിക്കുന്നു. എല്ലാം വൃത്തിയായി ചെയ്തിരിക്കുന്നു അവർ. ജോവന്നാ ഫ്രാങ്ക് എന്നായിരുന്നു അവളുടെ പേര്. ലണ്ടനിൽ ജനിച്ച ഒരു പ്രൊഫഷണൽ ജേർണലിസ്റ്റ്. ഡെവ്‌ലിൻ പറഞ്ഞതു പോലെ ആ പാസ്പോർട്ടിലെ ഫോട്ടോ അതിമനോഹരമായിരുന്നു. അത് കൂടാതെ ചെൽസിയിലെ അവളുടെ ലണ്ടൻ അഡ്രസ്സിൽ എത്തിയ ഒന്നോ രണ്ടോ കത്തുകളും ഒരു അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡും ബ്രിട്ടീഷ് ഡ്രൈവിങ്ങ് ലൈസൻസും ആ പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. തനിയ്ക്ക് വേണ്ട സകല കാര്യങ്ങളിലും വേണ്ടവിധം അവർ ശ്രദ്ധ ചെലുത്തിയിരിക്കുന്നു.

 

ലണ്ടനിലേക്ക് എത്തിച്ചേരാനുള്ള ഒന്നിലധികം മാർഗ്ഗങ്ങൾ രേഖപ്പെടുത്തിയ ഒരു കടലാസും ഒപ്പമുണ്ട്. പാരീസിൽ നിന്നും ലണ്ടനിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റുണ്ട്. എന്നാൽ അത് വേണ്ട എന്നവൾ തീരുമാനിച്ചു. എത്ര ബുദ്ധിപൂർവ്വം താൻ തീരുമാനങ്ങളെടുക്കുന്നുവെന്ന് അവൾ അത്ഭുതപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയിൽ പാരീസിൽ നിന്നും രക്ഷപെടാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ല എന്ന് പറയാം. അഥവാ എങ്ങനെയെങ്കിലും ഇവരുടെ കണ്ണ് വെട്ടിക്കാനായാൽത്തന്നെ തൊട്ടടുത്ത നിമിഷം അവൾ പിടിക്കപ്പെട്ടിരിക്കും. കാരണം, എയർപോർട്ടുകളിൽ KGB യുടെ ചാരക്കണ്ണുകൾ ഉണ്ടായിരിക്കും.

 

കലൈസിലെയും ബൂലോണിലെയും ഫെറി ടെർമിനലുകളിലും സ്ഥിതി സമാനമായിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ അവർ പരാമർശിച്ചിരിക്കുന്ന മൂന്നാമത്തെ മാർഗ്ഗം ചിലപ്പോൾ KGB യുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ സാദ്ധ്യതയുണ്ട്. പാരീസിൽ നിന്നും റെനിസിലേക്ക് ഒരു ട്രെയിൻ സർവീസുണ്ട്. അവിടെ നിന്നും മറ്റൊരു ട്രെയിനിൽ കയറി ബ്രിറ്റനി തീരത്തുള്ള സെന്റ് മാലോയിലേക്ക്. അവിടെ നിന്നും ചാനൽ ഐലന്റ്സിലുള്ള ജെഴ്സിയിലേക്ക് കടൽമാർഗ്ഗം ഹൈഡ്രോഫോയിൽ സർവീസുണ്ട്. ജെഴ്സിയിൽ എത്തിപ്പെട്ടാൽ പിന്നെ ലണ്ടനിലേക്ക് ധാരാളം ഫ്ലൈറ്റുകളും.

 

അവൾ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് ബാത്ത്റൂമിൽ ചെന്ന് വാതിൽ അടച്ചു. എന്നിട്ട് ചുമരിലെ റിസീവർ എടുത്ത് റിസപ്ഷനിലേക്ക് വിളിച്ചു. അവരുടെ കാര്യക്ഷമത അഭിനന്ദനീയം തന്നെയായിരുന്നു. പതിനൊന്ന് മണിക്ക് ഗാർദുനോഡിൽ നിന്നും റെനിസിലേക്ക് ഒരു രാത്രി വണ്ടിയുണ്ട്. റെനിസിൽ നിന്നും കണക്ഷൻ ട്രെയിനിന് അല്പം താമസമുണ്ടെങ്കിലും രാവിലെയാവുമ്പോഴേക്കും സെന്റ് മാലോയിൽ എത്തിച്ചേരാൻ സാധിക്കും. അതുകൊണ്ടു തന്നെ ജെഴ്സിയിലേക്കുള്ള ഹൈഡ്രോഫോയിൽ പിടിക്കുവാൻ ധാരാളം സമയമുണ്ട്.

 

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തിട്ട് അവൾ ബെഡ്റൂമിൽ തിരിച്ചെത്തി. തന്റെ റൂം നമ്പറോ പേരോ റിസപ്ഷനിലുള്ളവരോട് വെളിപ്പെടുത്തിയിരുന്നില്ല എന്നതിൽ അവൾ അഭിമാനം കൊണ്ടു. ആ ഹോട്ടലിലെ നൂറുകണക്കിന് അതിഥികളിൽ ആരാണ് വിളിച്ചതെന്ന് അവർക്കറിയാൻ കഴിയില്ല.

 

“അവർ നിന്റെ സ്വഭാവം തന്നെ മാറ്റിക്കളയുന്നല്ലോ താന്യാ” അവൾ തന്നോട് മന്ത്രിച്ചു.

 

അലമാര തുറന്ന് അവൾ കൺസെർട്ടിന് പോകുമ്പോൾ ഉപയോഗിക്കുന്ന കുറിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ബാഗ് എടുത്തു. അതിൽ അധികം വസ്തുക്കളൊന്നും ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല. അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് അല്പനേരം നിന്ന അവൾ അതിനകത്തുണ്ടായിരുന്ന കനം കുറഞ്ഞ തുകൽ ഷൂസ് പുറത്തെടുത്ത് ചുരുട്ടി ബാഗിന്റെ ഏറ്റവും അടിയിൽ ഒതുക്കി വച്ചു. പിന്നെ ഹാങ്കറിൽ നിന്നും കറുത്ത ജമ്പ് സ്യൂട്ട് എടുത്ത് മടക്കി അതിന് മുകളിലും. അതിനു ശേഷം കൺസെർട്ടിന് ആവശ്യമായ കുറിപ്പുകളും ഓർക്കസ്ട്രയുടെ ഭാഗങ്ങളും ഏറ്റവും മുകളിലായി വച്ചു.

 

ഇതിൽ കൂടുതൽ ഇനി ഒന്നും തന്നെ ചെയ്യാനില്ല. ജാലകത്തിനരികിൽ ചെന്ന് അവൾ പുറത്തേക്ക് എത്തിനോക്കി. മഴ കോരിച്ചൊരിയുകയാണ്. തണുപ്പേറ്റ് അവളുടെ ശരീരമാകെ ഒന്ന് വിറച്ചു. പൊടുന്നനെ ആരുമില്ലാത്തവളായെന്ന തോന്നൽ അവളെ ഗ്രസിച്ചു. അപ്പോഴാണ് ഡെവ്‌ലിനെയും അദ്ദേഹത്തിന്റെ മനക്കരുത്തിനെയും ഓർമ്മ വന്നത്. ഒരു നിമിഷം അദ്ദേഹത്തെ ഫോൺ ചെയ്താലോ എന്നവൾ ചിന്തിച്ചു. വേണ്ട, ഇവിടെ നിന്നും ഫോൺ ചെയ്യുന്നത് അപകടമാണ് തന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് ട്രെയ്സ് ചെയ്യാനാവും

 

തിരികെ വന്ന് ബെഡ്ഡിൽ കയറിക്കിടന്ന് അവൾ ബെഡ്‌ലാമ്പ് സ്വിച്ച് ഓഫ് ചെയ്തു. ഏറിയാൽ ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങാനാവും. പക്ഷേ, ബോധമണ്ഡലത്തിൽ എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ആ മുഖം കുഖോളിന്റെ ഒരിക്കലും മറക്കാനാവാത്ത ആ വിചിത്ര മുഖം അവൾക്ക് ഉറക്കം അസാദ്ധ്യമാക്കി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...